
കൊച്ചി: മേയറെ തീരുമാനിച്ച നടപടിയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താൽപര്യങ്ങൾ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാൻ നിയോഗിച്ച കോർ കമ്മിറ്റി അംഗമായ എം ആർ അഭിലാഷ് ആരോപിച്ചു. മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡന്റും വ്യക്തമാക്കണം. ചിലരുടെ വ്യക്തിതാൽപര്യങ്ങൾ മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കൗൺസിലർമാരുമായുള്ള ആശയവിനിമയത്തിന് ശേഷം കോർ കമ്മിറ്റിയുമായി യാതൊരു വിധത്തിലും ആലോചിക്കാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തീരമാനിച്ചത്. കെപിസിസി പറഞ്ഞ മാനദണ്ഡത്തിന് കടകവിരുദ്ധമായ നീക്കമാണ് നടന്നത്. കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ മേയറെയും ഡെ. മേയറെയും തീരുമാനിക്കുക എന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കൗൺസിലർമാരുടെ പിന്തുണ തുല്യമാണെങ്കിൽ മാത്രമേ വിഭജിക്കേണ്ട സാഹചര്യമുള്ളൂ. കെപിസിസി ഭാരവാഹിയാണെങ്കിൽ മുൻഗണന നൽകണമെന്നുമുണ്ട്. എന്നാൽ, കെപിസിസി ഭാരവാഹിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam