
മലപ്പുറം: മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടറിഞ്ഞ ഓണവില്ല് പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് കോട്ടൂര്‍ തെക്കേ പുരക്കല്‍ കുട്ട്യാത്തയും കുടുംബാംഗങ്ങളും. ഓണവില്ലിന്റെ മാസ്മരികതാളം ഇവര്‍ പങ്കുവെക്കുന്നു. ഗൃഹാതുര സ്മരണകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഓണവില്ലിന്റെ ഐതിഹ്യം നിരവധിയാണ്. പുതു തലമുറയെ കൊട്ടിപ്പഠിപ്പിച്ചും വിധയിടങ്ങളില്‍ പ്രദര്‍ശനമൊരുക്കിയും തെക്കേപ്പുരക്കല്‍ തറവാട്ടുകാര്‍ ഓണവില്ലുമായി ഈ ഓണക്കാലത്തും സജീവമാണ്.
ഉത്രാട നാളിലും തിരുവോണ നാളിലും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്ന സമയത്ത് ഓണവില്ല് കൊട്ടുന്നതാണ് ഒരു ചടങ്ങ്. പണ്ട് വീടുകള്‍ തോറും കയറിയിറങ്ങി ഓണവില്ലുകള്‍ കൊട്ടുന്ന പതിവുണ്ടായിരുന്നു. കാഴ്ചക്കുലകള്‍ക്കൊപ്പം ഓണവില്ലും സമര്‍പ്പിക്കുന്നവര്‍ക്ക് കൈ നിറയെ ഓണസമ്മാനങ്ങള്‍ ലഭിക്കുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. പൂര്‍വികരില്‍നിന്ന് പരമ്പരാഗതമായി ലഭിച്ച ഈ അനുപമ താളം 40 കൊല്ലമായി കുട്ട്യാത്ത, മകന്‍ മധു, പേരക്കുട്ടി നവനീത് എന്നിവര്‍ ഇന്നും തനിമയോടെ നിലനിര്‍ത്തുന്നു.
പന, കവുങ്ങ് എന്നിവ കൊണ്ടാണ് പാത്തിയുണ്ടാക്കുക. കരിങ്ങാലി, മുള എന്നിവ കൊണ്ട് ഞാണ്‍ തയാറാക്കും. വില്ലിന്റെ രൂപത്തില്‍ വളച്ച് രണ്ടറ്റവും കനം കുറഞ്ഞ കമ്പുകൊണ്ട് ബന്ധിപ്പിച്ചാണ് ഓണവില്ലുകള്‍ ഉണ്ടാക്കുക. ചെണ്ടക്കോല്‍ കൊണ്ട് കൊട്ടുമ്പോള്‍ ഉയരുന്ന ശബ്ദം എട്ട് തായമ്പകയുടേതാണ്. ശരീരത്തോട് ചേര്‍ത്തുവെച്ചാണ് കൊട്ടുക. ഗുരുവായൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെ വാദ്യകലാ കേന്ദ്രങ്ങളിലേക്ക് ഓണവില്ലിന് ആവശ്യക്കാര്‍ ഏറെയാണ്. 500 രൂപ മുതലാണ് വില. വലിപ്പമനുസരിച്ച് നിരക്ക് കൂടും.