
കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെ പ്രമുഖ ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ വ്യാപാരസ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തിയ യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്ന് പിടികൂടിയത്. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസ് ആണ് തൊണ്ടി സഹിതം പൊലീസിന്‍റെ പിടിയിലായത്.
ഫ്രാൻസിസ് റോഡിലുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിനോട് ചേർന്ന് പുതുതായി തുറക്കുന്ന ഷോറൂമിന്‍റെ പണി നടന്നു കൊണ്ടിരിക്കുന്ന ഫ്ലോറിനകത്തേക്ക് കയറി ഹാളിൽ വയറിംഗ് പണിയ്ക്കായി സൂക്ഷിച്ച ഇലക്ട്രിക്ക് വയറും പണിയായുധങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് പ്രതി ഇരുട്ടിന്‍റെ മറവിൽ മോഷ്ടിച്ച് കടത്തിയത്. നാലാം തിയ്യതി പുലർച്ചെ നാലുമണിക്ക് നടന്ന മോഷണത്തിൽ ചെമ്മങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഫിംഗർ പ്രിന്‍റ് വിദഗ്ധ ശ്രീജയയുടെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധനയും നടത്തിയിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐ പി എസ് ന്‍റെ നിർദ്ദേശപ്രകാരം ചെമ്മങ്ങാട് പൊലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അബ്ബാസ് പിടിയിലായത്.
പകൽസമയത്ത് സിറ്റിയിൽ കറങ്ങി നടന്ന് മോഷണത്തിനുള്ള സ്ഥലം കണ്ടുവച്ചശേഷം പുലർച്ചെയാണ് മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങളിൽ നിന്ന് കോപ്പർ വേർതിരിച്ചെടുത്ത് തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഡൻസാഫ് അസിസ്റ്റന്റ് എസ് ഐ മനോജ് ഇടയിടത്ത് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത് കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത് ചെമ്മങ്ങാട് എസ് ഐ സജിത്ത് കുമാർ സീനിയർ സി പി ഒ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam