
കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിലിടപെട്ടയാള്‍ മർദ്ദനമേറ്റ് മരിച്ചു. കോക്കല്ലൂർ മുത്തപ്പൻതോട് നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എരമംഗലം കാരാട്ട് പാറ ബസ് സ്റ്റോപ്പിനടുത്തുവെച്ചാണ് സംഭവം. ബുധനാഴ്ച വിഷു നാളിൽ വൈകീട്ട് നാലോടെ അജീഷ് സുഹൃത്തിനൊപ്പം ബൈക്കിൽ കാരാട്ടു പാറ ഭാഗത്തേക്ക് പോകുകയായിരുന്നു.
ഇവിടെ രണ്ടു പേർ തമ്മിൽ വഴക്കിടുന്നത് കണ്ട് ബൈക്ക് നിർത്തി അതിലിടപെട്ടപ്പോൾ അജീഷിന് മർദ്ദനമേൽക്കുകയായിരുന്നു. അജീഷിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണപ്പെട്ട അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം മർദ്ദനമേറ്റതു കൊണ്ടാണോ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ബാലുശ്ശേരി പൊലിസ് പറഞ്ഞു.
പരേതനായ ആണ്ടിയുടേയും നാരായണിയുടേയും മകനാണ്. ഭാര്യ ബിന്ദു (കൂട്ടാലിട).മക്കൾ : വൈഷ്ണവി, ശബരീനാഥ് (ഉള്ള്യേരി ഈസ്റ്റ് എൽ.പി.സ്ക്കൂൾ വിദ്യാർഥി). സഹോദരൻ :എൻ.പി.ബിജീഷ്കുമാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam