കഴക്കൂട്ടത്ത് യുവാവിനെ എസ്‌ഐയും സംഘവും തല്ലിച്ചതച്ച സംഭവം; കേസെടുക്കാതെ പൊലീസ്

By Web TeamFirst Published Sep 10, 2021, 11:52 AM IST
Highlights

മഫ്തിയില്‍ സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം അവിടെ കണ്ടവരെ ഒക്കെ ആട്ടിപ്പായിച്ചു. ഒപ്പം ലാത്തിയടിയും. ഈ പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഷിബുകുമാര്‍ പൊലീസ് എത്തിയതിറിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ്‌ഐയും സംഘവും യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ ഇനിയും കേസെടുക്കാതെ പൊലീസ്. മര്‍ദ്ദിച്ച പൊലിസുകാരനെതിരെ നടപടി എടുക്കാതെ സസ്‌പെന്റ് ചെയ്ത ശേഷം തിരിച്ചെടുത്തു. പൊലീസിനെതിരെ പരാതി പറഞ്ഞതില്‍ ഭീഷണിയുണ്ടെന്ന് മര്‍ദ്ദനമേറ്റ ഷിബുകുമാര്‍ ആരോപിച്ചു. 

കഴിഞ്ഞ മാസം എട്ടിനാണ് സംഭവം. സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കാനെന്ന പേരിലാണ് കഴക്കൂട്ടം എസ്‌ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്. മേല്‍പ്പാലത്തിനടയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന് റസിഡന്‍സ് അസോസിയേഷന്റെ പരാതിയുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. മഫ്തിയില്‍ സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം അവിടെ കണ്ടവരെ ഒക്കെ ആട്ടിപ്പായിച്ചു. ഒപ്പം ലാത്തിയടിയും. ഈ പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഷിബുകുമാര്‍ പൊലീസ് എത്തിയതിറിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.

ഇവിടത്തെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയാണ് ഷിബു. അസോസിയേഷന്‍ പരാതി നല്‍കിയിട്ടില്ലെന്ന് ഇദ്ദഹം പറയുന്നു. സംഭവം വിവാദമായതോടെ എസ്‌ഐ വിമലിനെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം പൂന്തുറ എസ്‌ഐയാക്കി തിരിച്ചെടുത്തു. പക്ഷേ ഷിബുവിനെ വടി കൊണ്ട് പുറം അടിച്ച് പൊളിച്ച വിഷ്ണു എന്ന പൊലീസുകാരന്‍ ഇപ്പോഴും കഴക്കൂട്ടം സ്റ്റേഷനിലുണ്ട്. ഇയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. തല്ലിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!