
കണ്ണൂർ: പയ്യന്നൂരിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരനെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടി. പയ്യന്നൂരിൽ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും കൈരളി ഹോട്ടലിലും ഉൾപ്പെടെ 12 ഓളം കവർച്ചകൾ നടത്തിയ മധുര സ്വദേശി ജോൺ പീറ്ററിനെയാണ് പിടികൂടിയത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില സ്‌കൈപ്പർ സൂപ്പര്‍ മാർക്കറ്റിൽ അഞ്ച് തവണ കവർച്ച നടത്തിയ പ്രതിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പടന്ന സ്വദേശി കെ കെ പി ഷക്കീലിന്റെ കേളോത്ത് ബദർ ജുമാ മസ്ജിദിന് സമീപത്തെ കാസാകസീന ഹോട്ടലിൻ്റെ മേൽക്കൂര ഇളക്കി അകത്ത് കടന്ന പ്രതി 5300 രൂപയും 12000 രൂപ വിലവരുന്ന ഫോണും കവർന്നു. തുടർന്ന് ബസാറിലെ കൈരളി ഹോട്ടലിൽ കയറി മോഷ്ടാവ് പാചകപുരയിൽ നിന്ന് ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും കൗണ്ടറിൽ നിന്ന് പണവും കവർന്നു. ഇവിടുത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചതോടെയാണ് കുപ്രസിദ്ധ മോഷ്ടാവിനെ തിരിച്ചറിഞ്ഞ്.
കോയമ്പത്തൂർ മധുര തുടിയല്ലൂർ ശുക്രൻ പാളയത്തെ ജോൺ പീറ്റർ എന്ന ശക്തിവേലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ആണ് പിടികൂടിയത്. തീവണ്ടിയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് വെച്ചാണ് ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ ഒരു കവർച്ചയിലും പൊലീസിന് പിടികൊടുക്കാതെ വീണ്ടും വീണ്ടും കവർച്ച നടത്തുകയായിരുന്നു പ്രതിയുടെ രീതി. ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബസാറിലെ അശോക് ഷേണായിയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിലും ജോൺ പീറ്റർ മോഷണം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam