
ആലപ്പുഴ: ബോഡിബിൽഡിംഗിന് ജീവിതത്തിൽ പ്രോത്സാഹനം നൽകുകയും പാകം ചെയ്ത് നൽകുകയും ചെയ്ത അമ്മയുടെ ഓർമ്മയ്ക്കായി ശരീരസൗന്ദര്യ മത്സരം നടത്താനൊരുങ്ങി സൂര്യകുമാർ. മാന്നാർ സ്വദേശിയാണ് 63കാരനായ സൂര്യകുമാർ. വിജയികൾക്ക് വല്ലഭശ്ശേരിൽ ബി സതിയമ്മ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും നൽകും. മൂന്നാമത് 'മിസ്റ്റർ മാന്നാർ ശരീര സൗന്ദര്യ മത്സരം' മാന്നാർ ബസ്റ്റാന്റിനുസമീപം പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കും.
കൊറോണ മഹാമാരിമൂലം കഴിഞ്ഞ രണ്ടുവർഷം നടത്താൻ കഴിയാതിരുന്ന മത്സരമാണ് ഈ വർഷം പുനരാരംഭിക്കുന്നത്. പരേതനായ ഡോ. സീതാരാമ പണിക്കരുടെ മകനായ സൂര്യകുമാർ 1977 ൽ മിസ്റ്റർ സബ്ജൂനിയർ ആലപ്പുഴയിൽ തുടങ്ങി 80കളിൽ മിസ്റ്റർ ആലപ്പുഴ, കേരള, സൗത്ത് ഇന്ത്യ, 1990 ൽ വീണ്ടും മിസ്റ്റർ ആലപ്പുഴ എന്നീ പട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എംകോം ബിരുദാനന്തരധാരിയാണെങ്കിലും കമ്പം ബോഡി ബിൽഡിങ്ങിനോടായിരുന്നു. 1990 ന് ശേഷം മസ്കറ്റ്, അയർലണ്ട്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ ജിം പരിശീലകനായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ആസ്ട്രേലിയയിലെ സിഡ്‌നിയിൽ ജിം ഇൻസ്ട്രക്ടറായി സേവനം അനുഷ്ഠിക്കുന്ന സൂര്യകുമാറിന്റെ ബോഡി ബിൽഡിംഗ് ജീവിതത്തിനു തുണയായി ഭാര്യ ലീനാ പണിക്കരും മകൾ അഭിരാമിയും ഒപ്പമുണ്ട്. തന്റെ ആഗ്രഹത്തിന് എന്നും ഒപ്പം നിന്ന് അമ്മയുടെ സ്മണാർഥമായാണ് ടൂർണമെന്റ് നടത്തുന്നത്.
1980 മുതൽ 95 വരെ മാന്നാർ പന്നായിക്കടവിനു സമീപം പ്രവർത്തിച്ച നാഷണൽ ജിം എന്ന സ്ഥാപനം ആരംഭിച്ചത് സൂര്യകുമാർ ആയിരുന്നു. ധാരാളം ശിഷ്യരുടെ ആശാനായ ഈ ബോഡിബിൽഡർ തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ ബോഡിബിൽഡിങ്ങിലൂടെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ എന്ന പദവിക്ക് അർഹനായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ചെന്നിത്തലയിൽ നടന്ന ആലപ്പുഴ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് നടത്തിയ മികച്ചപ്രകടനമാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിക്കൊടുത്തത്.
ഈ വർഷം നടക്കുന്ന മിസ്റ്റർ മാസ്റ്റർ സൗത്ത് ഇന്ത്യയാണ് അടുത്തലക്ഷ്യം. സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറിയും ദേശീയ ജഡ്ജുമായ എം. പണിക്കർ, മിസ്റ്റർ സൗത്ത് ഇന്ത്യയും മിസ്റ്റർ കേരളയും ബോഡി ബിൽഡിംഗ് സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ സിജോ എന്നിവർ ഇന്ന് നടക്കുന്ന 'മിസ്റ്റർ മാന്നാർ ശരീര സൗന്ദര്യ മത്സരത്തിന്റെ വിധികർത്താക്കളാകുമെന്ന് സൂര്യകുമാർ പറഞ്ഞു.
തൊഴിലുറപ്പ് സമ്പാദ്യവുമായി വിമാനയാത്ര; പറക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് ഈ അമ്മമാര്‍!