
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ 47 വര്‍ഷം കഠിനതടവിനും 1,40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം.
പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ ഹാജരായി. ലെയ്‌സന്‍ ഓഫീസറും സീനിയര്‍ സി.പി.ഒയുമായ സിന്ധു എം.ആര്‍. കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam