
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന്‍ സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്‍റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നും അമ്മ പറയുന്നു. കേസ് അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.
ഒക്ടോബർ ഒന്നിന് രാത്രി സുഹൃത്തിനൊപ്പം പോയ സംഗീത് സജിയെ കാണാതായി. 17 ദിവസങ്ങൾക്കിപ്പുറം കിലോമീറ്ററുകൾ അകലെയുള്ള ആറന്മുള സത്രക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടുമ്പോൾ കൈകാലുകൾക്ക് ഒടിവ് ഉണ്ടായിരുന്നു. വെള്ളത്തിൽ തലയടിച്ചു വീണ പരിക്കുകളില്ല. മുഖത്തും നെറ്റിയിലുമായിരുന്നു മുറിവുകള്‍. ഇതെല്ലാം സംശയങ്ങളായി കുടുംബം ഉന്നയിക്കുന്നു. സംഗീതിനെ വിളിച്ചുകൊണ്ടുപോയ പ്രദീപിനെ ഇതുവരെ പൊലീസ് വിശദമായി ചോദ്യംചെയ്തിട്ടില്ലെന്നാണ് അമ്മ പറയുന്നത്.
'ഉടുതുണി പോലുമില്ല': ഇടിച്ചുനിരത്തപ്പെട്ട വീടിന് മുന്നിൽ മൂന്ന് ദിവസമായി ലീല, ഇടപെട്ട് നാട്ടുകാര്‍
എന്നാൽ ഓട്ടോറിക്ഷയിൽ തനിക്കൊപ്പം വന്ന സംഗീതിനെ ഇടത്തറ ജംഗ്ഷനിൽ വെച്ച് കാണാതായെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് പ്രദീപ് പൊലീസിനോട് ആവർത്തിക്കുന്നത്. ആരോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടെന്ന് കട ഉടമയും പറയുന്നുണ്ട്. സംഗീതിന്‍റേത് മുങ്ങിമരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും കേസിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam