
വയനാട്: മാനന്തവാടിയില്‍ നാല് വയസുകാരിയെ കാണാതായത്, ആ നാടിനെ നാട്ടുകാരെ ഏറെ നടുക്കിയ സംഭവമായിരുന്നു. 2 മണിക്കൂറിന് ശേഷം 7 കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലത്തുനിന്ന് കുട്ടിയെ കിട്ടി. ആ കേസിൽ കുഞ്ഞിനെ കിഡ്നാപ്പ് ചെയ്ത പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ കോഴിക്കോട് നിന്ന് പൊക്കി വയനാട് പൊലീസ്. ശനിയാഴ്ച ആയിരുന്നു നാടിനെ നടുക്കിയ ആ തട്ടിക്കൊണ്ട് പോകലും പിന്നാലെയുള്ള കണ്ടത്തലും. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു ജിഹാസിന്‍റെ ലക്ഷ്യം.
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസ്സുകാരിയായ കുട്ടിയെ കാണാതായ സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിലിരുത്തി നഗരത്തിലൂടെ കുട്ടിയെ ഒരാള്‍ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതും ദുരൂഹത വർധിപ്പിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ നാലാം ദിവസമാണ് പ്രതിയായ ജിഹാസ് പിടിയിലാകുന്നത്. കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് വയനാട് എസ് പി പറഞ്ഞു.
ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ജിഹാസിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് അടക്കം നാല് കേസുകള്‍ നേരത്തെ തന്നെ ഉണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇന്നെല പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കാണാതായ കുട്ടിയെ രാത്രി 9 മണിയോടെ ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണ വച്ചാണ് കണ്ടെത്തിയത്. മാനന്തവാടി ഡിവൈഎസ്പി വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam