
തൃശ്ശൂർ: വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതിൽ പ്രകോപിതനായാണ് യുവാവ് കാർ വട്ടംവെച്ച് തടഞ്ഞത്.
കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത് ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി. യാത്രക്കിടെ വഴിയൊരുക്കാനായി പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചു. ഇതോടെ പ്രകോപിതനായ തില്‍ പ്രകോപിതനായി യൂട്യൂബർ കൂടിയായ അനീഷ് എബ്രഹാം തന്‍റെ കാർ വാഹനവ്യൂഹത്തിന് മുന്നിൽ വട്ടം വെക്കുകയായിരുന്നു.
ഉടനെ തന്നെ പൊലീസ് സംഘം പുറത്തിറങ്ങി ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. താൻ ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് ഇയാൾ പൊലീസിനോട് തട്ടിക്കയറി. പൊലീസ് ബലമായി ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയതിന് അനീഷിനെതിരെ പൊലീസ് കേസെടുത്തു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അനീഷനെ ജ്യാമത്തിൽ വിട്ടയച്ചതായും മണ്ണുത്തി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam