
തിരുവനന്തപുരം: ജീവനുകൾ കടലിൽ മുങ്ങി താഴുമ്പോൾ, ആഡംബരമായി ഉദ്‌ഘാടനം നിർവഹിച്ച മറൈൻ ആംബുലൻസ് വെറും നോക്കുകുത്തിയാകുന്നതയി ആരോപണം. മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും പ്രക്ഷുബ്ദതമായ കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ. തീരസംരക്ഷണ സേനയുടെ രണ്ടുബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നതിന്റെ വെറും അഞ്ഞൂറ് മീറ്റർ ദൂരത്തുവച്ചാണ് സ്റ്റേലസ് കടലിൽ മുങ്ങിപ്പോയാതെന്ന് ഒപ്പമുണ്ടായകരുന്നവർ പറയുന്നു.
ഓഖിക്ക് പിന്നാലെ വിഴിഞ്ഞം തീരത്ത് അനുവദിച്ച മറൈൻ ആംബുലൻസും മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടും അപകടം നടക്കുമ്പോഴും വെറും നോക്കുകുത്തികളായി സമീപത്ത് ഉണ്ടായിരുന്നു. വിഴിഞ്ഞം കേന്ദ്രീകരിച്ച് ഇതുവരെ നടന്ന മുഴുവൻ അപകടങ്ങളിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ ഇടപെടൽ ഇങ്ങനെ നിർജ്ജീവമായിട്ടുള്ളതാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. ശാന്തമായ കടലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകളായതിനാൽ ഇവ പ്രക്ഷുബ്ദമായ കടലിൽ ഉപയോഗ ശൂന്യമാണെന്നാണ് വാദം.
ഉദ്‌ഘാടന വേളയിൽ കുറച്ചുദിവസം കടലിൽ പട്രോളിംഗ് നടത്തിയ പ്രതീക്ഷ എന്ന മറൈൻ ആംബുലൻസ് ഇപ്പോൾ വിഴിഞ്ഞം തീരത്ത് വിശ്രമത്തിലാണ്. ബോട്ട് ഉപയോഗിക്കാൻ ആവശ്യമായ ഭീമമായ തുകയും പ്രക്ഷുബ്ദമായ കടലിനെ നേരിടാൻ കഴിയാത്ത ബോട്ടുമാണ് കാരണമായി പറയുന്നത്. നങ്കൂരം ഇട്ടിരിക്കുന്ന മറൈൻ ആംബുലൻസിന്റെ മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസം തോറും നൽകുന്നത് മൂന്ന് ലക്ഷത്തിൽപ്പരം രൂപയാണെന്നും ആരോപണമുണ്ട്.
ആറ് കോടിയിൽപ്പരം രൂപ മുടക്കി സർക്കാർ നിർമിച്ചിറക്കിയതാണ് മറൈൻ ആംബുലൻസ്. പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള ഇൻലാന്റ് നാവിഗേഷൻ വിഭാഗം കരാർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിൽ മറൈൻ ആംബുലൻസുകൾ ഓടിക്കുന്നത്. ബോട്ടിലെ പതിനൊന്ന് ജീവനക്കാരിൽ ക്യാപ്റ്റൻ ഉൾപ്പടെ അഞ്ചു പേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തിരവും രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്കും നാല് ലൈഫ് ഗാർഡുമാർക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് വഴിയും നൽകുന്നു എന്നാണ് പറയുന്നത്.
ഇതിനാൽ ഏജൻസിക്ക് നൽകുന്ന മൂന്ന് ലക്ഷം രൂപയ്ക്ക് പുറമെ ആംബുലൻസിന്റെ തൊഴിലാളികൾക്കും ഇന്ധന ചിലവിലും അറ്റകുറ്റപണികൾക്കും ഒക്കെയായി സർക്കാർ മാസം തോറും മുടക്കേണ്ടത് ലക്ഷങ്ങളാണ്. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി ഇറക്കിയ മൂന്ന് മറൈൻ ആംബുലൻസുകളിൽ ആദ്യത്തേതാണ് വിഴിഞ്ഞത്തിന് അനുവദിച്ച പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങൾ വരെ അധികാര പരിധിയുള്ള പ്രതീക്ഷ വിഴിഞ്ഞത്ത് വന്ന് മാസങ്ങൾ കഴിഞ്ഞെു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam