
മാനന്തവാടി: വയനാട് അമ്പലവയലില്‍ കണ്ണാടികള്‍ തല്ലിപ്പൊട്ടിക്കുന്നതാണ് ഇപ്പോള്‍ കുരങ്ങൻമാരുടെ വിനോദം. വാഹനങ്ങളുടെ കണ്ണാടികളും വീടിന് പുറത്ത് വച്ച കണ്ണാടികളുമെല്ലാം ഹരം കയറി അടിച്ചുപൊട്ടിക്കുകയാണ് കുരങ്ങൻമാരുടെ സംഘം. പൊട്ടിയ ചില്ലുകള്‍ കാലില്‍ തറച്ചുകയറുന്ന സാഹചര്യം കൂടി ആയതോടെ വലഞ്ഞിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ.
നാട്ടിലെ ചക്കയും മാങ്ങയും തിന്ന് മടുക്കുമ്പോഴുള്ള കുരങ്ങൻമാരുടെ ഇപ്പോഴത്തെ വിനോദമാണ് ഈ കാണുന്നത്. വാഹനങ്ങളുടെ സൈഡ് കണ്ണാടി മുതല്‍ വീടുകളുടെ പുറത്ത് തൂക്കിയിട്ടിരിക്കുന്ന കണ്ണാടി വരെ കുരങ്ങൻമാർ അടിച്ച് പൊട്ടിക്കും. അമ്പലവയല്‍ സ്കൂള്‍ റോഡിലെ ഇരുപതോളം വീട്ടുകാരാണ് ഈ കുരങ്ങ് ശല്യം കൊണ്ടിപ്പോള്‍ പൊറുതി മുട്ടിയിരിക്കുന്നത്. വാഹനങ്ങളുടെ കണ്ണാടികള്‍ രണ്ടും മൂന്നും തവണ വരെ പൊട്ടിയതിനെ തുടർന്ന് ഇവർക്ക് മാറ്റിയിടേണ്ടി വന്നിട്ടുണ്ട്
അടിച്ച് പൊട്ടിക്കുന്ന കണ്ണാടികള്‍ കുരങ്ങൻമാർ വയലിലും പറമ്പിലും കൊണ്ട് പോയി ഇടുന്നതാണ് മറ്റൊരു പ്രശ്നം. കുരങ്ങൻമാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കുരങ്ങൻമാർ പൊട്ടിച്ച കണ്ണാടി മാറ്റുന്നതിന് മുന്‍പേങ്ങാനും ട്രാഫിക്ക് പോലീസ് പിടിച്ചാല്‍ അതിന് വേറെ ചെലവ് കണ്ടെത്തണമെന്നതാണ് നാട്ടുകാർ പറയുന്നത്.