
കൊല്ലം: പുനലൂർ കല്ലടയാറ്റിൽ കണ്ടെത്തിയ 3 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. അമ്മയും രണ്ട് മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചത്. മുക്കടവ് റബർ പാർക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.
സഹോദരിക്ക് വയ്യാതായി, കൂട്ടാൻ പോകവെ നാടിനെ നടുക്കിയ അപകടം; കൂട്ടുകാർ മരിച്ചു, അനന്ദു ഗുരുതരാവസ്ഥയിൽ
നാട്ടുകർ അറിയിച്ചതോടെ ഫയർഫോഴ്സും പൊലീസും എല്ലാം സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നുള്ള തിരച്ചിലാണ് കല്ലടയാറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൂവരുടേയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രമ്യയെ വിവാഹം കഴിച്ചയച്ചത് ചാത്തന്നൂരിലേക്കാണ്. ഭര്‍ത്താവ് ഏറെ നാളായി വിദേശത്താണ്. ഇന്ന് രാവിലെയാണ് രമ്യ പുനലൂരിലേക്ക് എത്തിയത്. മരണത്തിൽ പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വിശദമായ അന്വേഷണത്തിന് ഒടുവിലേ കണ്ടെത്താനാകൂ എന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം ഇന്നലെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത രണ്ട് യുവാക്കൾ മുങ്ങി മരിച്ചു എന്നതാണ്. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ് , അജയ് കൃഷ്മണൻ എന്നിവർ മുക്കൈ പുഴയിലാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വൈഷ്ണവും അജയ് കൃഷ്മണനും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു വൈഷ്ണവും അജയ് കൃഷ്മണനും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.