
പത്തനംതിട്ട : മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) യാണ് കഴിഞ്ഞ ദിവസം സ്വന്തം കടയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ രീതികൾ നന്നായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷിന്റെ മൊഴിയും പൊലീസ് മുഖവിലക്ക് എടുത്തിട്ടുണ്ട്.
ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാല കാണാനില്ലെന്നതാണ് മോഷണത്തിനിടെയുളള കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷങ്ങളാണ് മൃതദേഹത്തിലുള്ളത്. പോസ്റ്റ് മോർട്ടത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു
വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുനലൂർ - മൂവാറ്റുപുഴ റോഡിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ തെളിവുകളൊന്നുമില്ലെങ്കിലും അന്വേഷണത്തിലൂടെപ്രതിയിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam