നവജാതശിശു ആലപ്പുഴയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ, ഉടനടി നടപടി; 'ഫോസ്റ്റർ കെയർ' കാര്യക്ഷമമാകും

By Web TeamFirst Published Sep 23, 2022, 11:13 PM IST
Highlights

കുട്ടികളെ വളർത്തു പരിചരണത്തിനായി നൽകുന്നതിനുള്ള നടപടികളും ശക്തമായിട്ടുണ്ട്. സാധാരണയുള്ള ദത്തെടുക്കൽ നടപടിക്കു കാലതാമസം ഏറെയുണ്ട്

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തെത്തുടർന്ന് ശിശുസംരക്ഷണത്തിനും വളർത്തു പരിചരണത്തിനുമുള്ള (ഫോസ്റ്റർ കെയർ) സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി തുടങ്ങി. ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള അമ്മത്തൊട്ടിൽ കൂടുതൽ സ്വകാര്യമായിടത്തേക്കു മാറ്റാനുള്ള ചർച്ച നടക്കുന്നുണ്ട്.

കുട്ടികളെ വളർത്തു പരിചരണത്തിനായി നൽകുന്നതിനുള്ള നടപടികളും ശക്തമായിട്ടുണ്ട്. സാധാരണയുള്ള ദത്തെടുക്കൽ നടപടിക്കു കാലതാമസം ഏറെയുണ്ട്. അതിനാൽ അവധിക്കാലാഘോഷത്തിന് കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കാൻ വളർത്തു പരിചരണത്തിലൂടെ കഴിയും. കുട്ടികളില്ലാത്തവർക്കും ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. ആറു മുതൽ 18 വരെ വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുക്കാൻ കഴിയുക. ആറുമാസത്തേക്കു കുട്ടിയെ വീട്ടിൽക്കൊണ്ടുപോയി സംരക്ഷിക്കാം. തുടർന്നും താത്പര്യമുണ്ടെങ്കിൽ ആറുമാസംകൂടി നീട്ടാം. ഇത്തരത്തിൽ പരമാവധി അഞ്ചുവർഷംവരെയാണ് ഒപ്പം നിർത്താനാകുന്നത്. ഇങ്ങനെയുള്ളവരിൽനിന്നും അർഹതയുള്ളവർക്കു ദത്തെടുക്കൽ നടപടിയിലേക്കു നീങ്ങാം. ആരോരുമില്ലാത്ത കുട്ടികളെയാണ് ഇതിലേക്കു പരിഗണിക്കുക.

സ്കൂൾ ബാത്റൂമിൽ പീഡനം, സിസിടിവി നി‍ർണായകമായി; സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട 'കുപ്രസിദ്ധ പയ്യൻ' അറസ്റ്റിൽ

ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ഈ മാസം ഇരുപതാം തിയതി ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാനാണ് തീരുമാനം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിരുന്നു. ഇതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി നവജാത ശിശുവിന്‍റെ പരിചരണം ഏറ്റെടുത്തത്. തുമ്പോളി സ്വദേശിയായ യുവതിയുടേതാണ് കുട്ടിയെന്ന് കണ്ടെത്തിയിരുന്നു. യുവതി കുട്ടി തന്‍റേതാണെന്ന് പൊലീസിനോട് സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസ് അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് ജില്ലാ കളക്ടർ കൃഷ്ണതേജ പൊലീസിന് നിർദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ മാസം ഒമ്പതാം തിയതി, തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് പിന്നാലെ വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയതും കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

click me!