
കോഴിക്കോട് : വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറന്നു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായാണ് പ്രതിഷേധങ്ങൾ ഉയർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്യാമ്പസ് അടച്ചത്. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്. ഗോഡ്സെയെ പുകഴ്ത്തിയുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായ പശ്ചാത്തലത്തിലാണ് കോളേജ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ക്യാമ്പസിൽ അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്നും കരുതുന്നുണ്ട്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്.
അതിനിടെ ഗോഡ്സെ അനുകൂല കമന്റിൽ അധ്യാപിക ഷൈജ ആണ്ടവനോട് വിശദീകരണം തേടാൻ എൻഐടി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നൽകിയതായി എൻഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി നല്‍കിയ കത്തിനാണ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്