മൂന്നാര്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുന്നു; മൂന്ന് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Apr 24, 2020, 3:02 PM IST
Highlights

മൂന്നാര്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുന്നു; മൂന്ന് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു...

മൂന്നാര്‍: മൂന്നാറില്‍ അതിര്‍ത്തി കടന്നെത്തുന്ന തമിഴ്നാട്ടുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴി നിബന്ധനകള്‍ പാലിക്കാതെ മൂന്നാറിലെത്തിയ മുന്നുപേരെ ജില്ലാ ഭരണകൂടം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാറിലെ അതിര്‍ത്തി മേഖലകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴി നിരവധി പേര്‍ മൂന്നാറിലെത്തുന്നത്. 

അവശ്യസാധനങ്ങളുടെ സ്റ്റിക്കര്‍ പതിച്ചെത്തുന്ന ഇത്തരക്കാര്‍ സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. നിലവില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പാസ് ആവശ്യമാണ്. എന്നാല്‍ വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടത്തുന്നതല്ലാതെ പാസ് നല്‍കുന്നില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.  മൂന്നാറിലെ പ്രധാന അതിര്‍ത്തി മേഖലകളായ ചിന്നാര്‍, ബോഡിമെട്ട്, ടോപ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് പലരും പാലക്കാട് അതിര്‍ത്തി തിരഞ്ഞെടുക്കാന്‍ കാരണം. 

കൊവിഡിനെ മറികടക്കാന്‍ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറും പൊലീസും റവന്യുസംഘവും ശക്തമായ നിരീക്ഷണം നടത്തുന്നതാണ് അനധിക്യതമായി എത്തുന്നവരെ കണ്ടെത്താന്‍ കഴിയുന്നത്. മറ്റിടങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ അധിക്യതര്‍ ശ്രമിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം ക്യഷ്ണന്‍ ആവശ്യപ്പെട്ടു. 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കി. രാവിലെ തന്നെ മൂന്നാറിനെ സുരക്ഷിതമാക്കാന്‍ കമ്പനിയുടെ സഹകരണത്തോടെ പഞ്ചായത്തും അഗ്നിശമനസേനയും സംയുക്തമായി അണുനാശിനി തളിച്ചു. മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഷട്ടറടക്കമുള്ളവ കഴുകി വൃത്തിയാക്കിയാണ് സംഘം മടങ്ങിയത്.
 

click me!