
ചെങ്ങന്നൂര്‍: ട്രേഡിങ് ഓൺലൈനിലൂടെ ചെയ്ത് വൻ ലാഭമുണ്ടാകുമെന്നു പ്രലോഭിപ്പിച്ച് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ. ചെറിയനാട് ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ നവീൻ കുമാറാണ് തട്ടിപ്പിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി പരുതൂർ പഞ്ചായത്ത് പാറ്റമ്മൽ വീട്ടിൽ രാഹുൽ (26), തൃക്കാക്കര വടകോട് കങ്ങരപ്പടി ദേശത്ത് നാറാണത്ത് വീട്ടിൽ ഷിമോദ് (40), മുകുന്ദപുരം കിഴുത്താണി ദേശത്ത് കൈപ്പള്ളി വീട്ടിൽ ഹരിപ്രസാദ് (33), ചാലക്കുടി അലവി സെന്റർ ദേശത്ത് കൈതാരത്ത് വീട്ടിൽ ആൻജോ ജോയി (28) എന്നിവരാണു പിടിയിലായത്.
എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്നാണ് ഇവരെ വെൺമണി പോലീസ് അറസ്റ്റുചെയ്തത്. നിക്ഷേപിക്കുന്ന തുകയുടെ 40 ശതമാനം ലാഭമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്. പരാതിക്കാരനിൽ നിന്നു തട്ടിയെടുത്ത തുക മറ്റു പ്രതികൾ ഈ അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്നതാണ് ഈ തട്ടിപ്പു സംഘങ്ങൾ. കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്കു പണം നിക്ഷേപിപ്പിച്ചശേഷം തുക പിൻവലിക്കുന്ന രീതിയാണ് ആസൂത്രണം ചെയ്യുന്നത്. അക്കൗണ്ട് ഉടമയ്ക്ക് ഇതിന് നിശ്ചിത തുക കമ്മീഷനായി നൽകും. വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തുമാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പു നടത്തുന്നതെന്നു പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam