
കൊല്ലം: കൊല്ലം കൊട്ടിയത്ത് അനധികൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തിൽ നിന്നും സിലിണ്ടറുകൾ പിടികൂടി. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെ നിന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മൂന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആയിരക്കണക്കിന് സിലിണ്ടറുകൾ നിറച്ചതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുകയായിരുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ അനിൽ സ്വരൂപ് എന്നയാളുടെ പേരിലുളള ലൈസൻസിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
എന്നാൽ ഗ്യാസ് ഫില്ലിംഗിനുള്ള കേന്ദ്രം എന്ന നിലയിലല്ല ലൈസൻസ് എടുത്തിരുന്നത്. പകരം കുടിവെള്ളം നിറക്കാനുള്ള കേന്ദ്രത്തിന്റെ പേരിൽ ലൈസൻസ് എടുത്ത്, ഗ്യാസ് ഫില്ല് ചെയ്ത് ഇവിടെ നിന്നും അനധികൃതമായി വിൽപന നടത്തുകയായിരുന്നു. സിവിൽ സപ്ലൈസിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവിടെ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam