
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തരായി. 32 വയസ്സുള്ള വടകര നഗരസഭാ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 26ന് മുംബൈയില്‍ നിന്നു കാര്‍മാര്‍ഗ്ഗം എത്തി വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 9 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു.
ഇയാളെ ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുള്ള ഓര്‍ക്കാട്ടേരി സ്വദേശിനി, എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലുള്ള 30 വയസ്സുള്ള തൂണേരി സ്വദേശി, 37 വയസ്സുള്ള വളയം സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 133 ഉം രോഗമുക്തി നേടിയവര്‍ 53 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 55 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും ഒരാള്‍ എറണാകുളത്തും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും, ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.
ഇന്ന് 260 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7858 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7741 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7581 എണ്ണം നെഗറ്റീവ് ആണ്. 117 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam