ഓൺലൈനായി ലഹരിവിൽപ്പന, ഇടപാട് വാടക ക്വാർട്ടേഴ്സിലിരുന്ന്, 'റോളക്സ്' പിടിയിൽ

Published : May 30, 2024, 02:33 PM ISTUpdated : May 30, 2024, 02:37 PM IST
ഓൺലൈനായി ലഹരിവിൽപ്പന, ഇടപാട് വാടക ക്വാർട്ടേഴ്സിലിരുന്ന്, 'റോളക്സ്' പിടിയിൽ

Synopsis

ഓൺലൈൻ ലഹരി വിൽപന സംഘത്തിലെ മറ്റു പ്രതികൾ പുല്ലൂരിലെ വാടക ക്വാർട്ടേഴ്‌സിൽ ഇരുന്നാണ് ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്നതെന്ന് കാളികാവ് റെയ്‌ഞ്ച് എക്സൈസ് സംഘം മനസിലാക്കി.

മലപ്പുറം: ഓൺലൈൻ വഴി ലഹരി വിൽപ്പന നടത്തിയ സംഘത്തെ കാളികാവ് എക്സൈസ് സംഘം പിടികൂടി. കാളികാവ്, കരുവാരകുണ്ട്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി യുവാക്കള്‍ക്ക് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേരാണ് എക്സൈസിന്‍റെ പിടിയിലായത്. ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൂർമഹൽ നൗഫൽ അബൂബക്കർ (35), എടക്കര സ്വദേശി പുതുവായ വിഷ്ണു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാളികാവ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫലിന്‍റെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 

വാട്സ്ആപ് നമ്പറിൽ മെസേജിലൂടെ ലഹരി മരുന്ന് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കിയിരുന്ന യുവാക്കളാണ് പിടിയിലായത്. ക്യൂ ആർ കോഡിൽ പണം അയച്ചതിന്‍റെ സ്ക്രീൻ ഷോട്ട് അയച്ചു നൽകുമ്പോൾ മയക്കുമരുന്ന് എത്തിക്കുന്ന സ്ഥലവും സമയവും ഇതേ വാട്സ്ആപ് നമ്പറിൽ അറിയി ക്കുകയാണ് സംഘം ചെയ്തിരുന്നത്. ആർക്കാണ് പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതെന്നോ മയക്കുമരുന്ന് ആവശ്യപ്പെട്ടവർക്ക് അറിയില്ല.

വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്‍റെ വിളിപ്പേരിലാണ് ഈ നമ്പർ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തുന്നത്. വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയ ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൗഫൽ അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഓൺലൈൻ ലഹരി വിൽപനയെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്‌സിലാണ് കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘത്തോട് നൗഫൽ പറഞ്ഞു. 

ഓൺലൈൻ ലഹരി വിൽപന സംഘത്തിലെ മറ്റു പ്രതികൾ പുല്ലൂരിലെ വാടക ക്വാർട്ടേഴ്‌സിൽ ഇരുന്നാണ് ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്നതെന്ന് കാളികാവ് റെയ്‌ഞ്ച് എക്സൈസ് സംഘം മനസിലാക്കി. തുടർന്ന് ഇന്നലെ പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സ‌ിലെത്തി. വാട്‌സാപ് ഇടപാട് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും അഞ്ച് കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്ന് എത്തിക്കുകയും പണമിടപാട് നടത്തുകയും ചെയ്തിരുന്ന തൊടുപുഴ സ്വദേശി രാഹുൽ എന്ന സനീഷ് രക്ഷപ്പെട്ടു. പ്രതികൾ ഉപയോഗിച്ചിരുന്ന സ്കൂട്ടർ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു