'വിശപ്പില്ലാ നഗരം' എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലക്കാണ് നഗരത്തിലെത്തുന്ന പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ വിശപ്പില്ലാ നഗരം പദ്ധതിയുടെ കീഴിൽ നഗര ഊട്ടുപുര സജ്ജമാക്കുന്നത്.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തെ വിശപ്പില്ലാ നഗരമാക്കി മാറ്റാൻ ഊട്ടുപുരകൾ സജ്ജമാക്കാനൊരുങ്ങി സാന്ത്വനം ജനകീയ കൺവെൻഷൻ. 'മിഴി നിറഞ്ഞവർക്കായി മിഴി തുറക്കൂ', എന്ന സന്ദേശത്തോടെയാണ് നഗരത്തിൽ ഊട്ടുപുരകൾ സ്ഥാപിക്കുക. 'വിശപ്പില്ലാ നഗരം'
എന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി ഭക്ഷണം കൊണ്ടുവന്ന് വയ്ക്കാൻ ഭക്ഷണ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലക്കാണ് നഗരത്തിലെത്തുന്ന പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ നഗര ഊട്ടുപുരകൾ സജ്ജമാക്കുന്നത്. 2020 ജനുവരി മുതൽ നഗരസഭ ഹൈടെക്ക്‌ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒരുക്കുന്ന നഗര ഊട്ടുപുരയിൽ നിന്നും ആദ്യ ആറു മാസം ഉച്ചഭക്ഷണവും തുടർന്ന് രാവിലെയും രാത്രിയും കൂടി സൗജന്യ ഭക്ഷണം ലഭ്യമാകും. കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്ത് വിളമ്പി നൽകുക.
ഊട്ടുപുരക്ക് സർക്കാറും നഗരസഭയുടെയും ധനസഹായം ലഭ്യമാക്കും. ആർക്കു വേണമെങ്കിലും ഇവിടെ എത്തി ഭക്ഷണം കഴിക്കാം. പണം നൽകണമെന്നാഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള സംഖ്യ ഊട്ടുപുരയിലെ ബോക്‌സിൽ നിക്ഷേപിക്കാം. ഒരാൾക്ക് ഒരു നേരത്തെ ഉച്ചഭക്ഷണം നൽകാൻ 20 രൂപ ചിലവ് കണക്കാക്കിയിട്ടുണ്ട്. എല്ലാ മേഖലകൾക്കും പ്രത്യേകം സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.