
തൃശൂർ: പാണഞ്ചേരി പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി മാടക്കത്തറ നിവാസികൾ. മാലിന്യ കൂമ്പാരവുമായി പ്ലാന്‍റിലേക്ക് പോകുന്ന ലോറികളിൽ നിന്നുള്ള അസഹനീയ ദുർഗന്ധവും മാലിന്യ അവശിഷ്ടങ്ങളും കാരണം ഒരു വർഷത്തിലേറെയായി ദുരിതത്തിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
പാണഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ അനധികൃതമായി സ്വകാര്യ കോഴി മാലിന്യ പ്ലാന്‍റ് പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മാടക്കത്തറ പഞ്ചായത്തിലൂടെ വേണം പ്ലാന്റിലേക്ക് എത്താൻ. മാലിന്യ കൂമ്പാരവുമായി ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ലോറികളിൽ നിന്നും വമിക്കുന്ന രൂക്ഷ ദുർഗന്ധവും റോഡിലേക്ക് പതിക്കുന്ന മലിന ജലം, രക്തം, അവശിഷ്ടങ്ങൾ എന്നിവയെല്ലാം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ഒരു വർഷമായി പ്ലാന്റ് പ്രവർത്തനം ആരംഭിച്ചിട്ട്. സഹികെട്ട് നാട്ടുകാർ മുൻകൈയെടുത്താണ് റോഡും പരിസരവും വൃത്തിയാക്കുന്നത്. മറ്റു വഴികളില്ലാതെയാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അനധികൃതമായാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതായി മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്ത് ഇടപെട്ട് ഈ മാസം ഒന്നാം തീയതി സ്റ്റോപ്പ് മെമോ നൽകിയെങ്കിലും, ഇപ്പോഴും പ്ലാന്‍റ് പ്രവർത്തനം തുടരുന്നു എന്നും ആരോപണമുണ്ട്. പ്ലാന്‍റ് അടച്ചുപൂട്ടുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam