
പാലക്കാട്: കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി.ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ഡിസിസി. കെഎസ്ഇബിയുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിലപാട് ഊരുവിലക്കിന്‍റെ ഭൂതകാല തികട്ടലാണെന്ന് പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആരോപിച്ചു.
കോഴിക്കോട് തിരുവമ്പാടിയിൽ മക്കൾ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തിൽ വീട്ടിലെ ഫ്യൂസ് ഊരിയത് മനുഷ്യത്വ രഹിത നടപടിയാണ്. മക്കൾ തെറ്റു ചെയ്തെങ്കിൽ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടണമെന്നു പറയുന്നത് പ്രാകൃത നിയമമാണ്. മുതിർന്ന പൗരന്മാരോട് എൽ.ഡി.എഫ് സർക്കാർ പുലർത്തുന്ന സമീപനത്തിനു ഉദാഹരണമാണ് തിരുവമ്പാടിയിലെ നടപടികൾ.
ചിറ്റൂരിലെ പെരുമാട്ടിയിൽ സ്വന്തം പാർട്ടിക്കാരല്ലാത്തവരെ ഊരുവിലക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശീലമാണ്. അത്തരം ശീലങ്ങൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടും മാറുന്നില്ലെന്നത് നിർഭാഗ്യകരമാണ്. കെ.എസ്.ഇ.ബിയ്ക്കെതിരെ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി കെ. കൃഷ്ണൻകുട്ടിയുടെ നയങ്ങൾക്കേറ്റ തിരിച്ചടിയാണെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam