
തൊടുപുഴ : ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തയാളെ അടിമാലി പോലീസ് പിടികൂടി. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കിയിലെ അടിമാലി, വെളളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരാണ് തട്ടിപ്പിനിരയായത്. വിപണി വിലയേക്കാൾ ആയിരം രൂപ വരെ കൂടുതൽ നൽകാമെന്നായിരുന്നു മുഹമ്മദ് നസീറിൻറെ വാഗ്ദാനം.
ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാൾ ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെൻ്ററും തുറന്നു. എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിൻറെ മറവിലായിരുന്നു സംഭരണം. തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് കൂടുതൽ വിലപ്രതീക്ഷിച്ചെത്തിയ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ ഇടുക്കിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്നുമാണ് മുഹമ്മദ് നസീറിനെ കസ്റ്റഡിയിലെടുത്തത്. അടമാലിയിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മുഹമ്മദ് നസീർ പിടിയിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam