
പനമരം: ചെന്നൈ ആസ്ഥാനമായുള്ള ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ വയനാട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പനമരം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങം ബി. അബ്ദുള്‍ മുനീര്‍(41)നെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇയാൾ പിടിയിലായത്. മോഷണം പോയ ടൊയോട്ട ഫോര്‍ച്ച്യുണര്‍ കാറും പിടിച്ചെടുത്തു.
ഏപ്രിൽ മാസം അഞ്ചാം തീയതി ഉച്ചയോടെയാണ് വയനാട് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാര്‍ മുനീറും സംഘവും കടത്തിക്കൊണ്ടുപോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്നാണ് കാർ സംഘം പൊക്കിയത്. വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് സംഘം വാഹനം കൊണ്ടുപോയത്. മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് അബ്ദുല്‍മുനീര്‍ വലയിലായത്.
പരാതി ലഭിച്ചയുടന്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പൊലീസ് ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. വാഹനം തിരിച്ചു പിടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തിന്റെ കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തികിനെയും, ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ ജില്ലയിലെ ഏജന്റുമാര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ സാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുസ്തഫ, വിനായക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam