
ഇടുക്കി: തോൽപ്പെട്ടി ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ പാഴ്സലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസിലെ രണ്ട് പ്രതികളെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി എക്സൈസ്. തിരൂരിൽ നിന്നുമാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് പാഴ്സൽ അയച്ച തിരൂർ മേൽമുറി സ്വദേശി സാലിഹ് (35), ഇത് കൈപ്പറ്റാൻ നിന്ന തിരൂർ മേൽമുറി സ്വദേശി അബ്‍ദുൾ ഖാദർ എം (38) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകളും തിരൂർ സർക്കിൾ, റേഞ്ച് ടീമുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയും വേഗത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എംഡിഎംഎയും കടത്താൻ പ്രതികൾ ശ്രമിച്ചത്. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെ, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി കെ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മാനന്തവാടി എക്സൈസ് സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ പി കെ ചന്തു, ജോണി കെ, ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി, തിരൂർ എക്സൈസ് സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി, ജയകൃഷ്ണൻ എ, വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ് പി കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവരുമുണ്ടായിരുന്നു.
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ് സർവീസിലെ പാഴ്സൽ സർവ്വീസ് വഴി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തത്. വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടിയ്ക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam