
കണ്ണൂർ: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി മകന്‍റെ ഭാര്യ. തന്‍റെ ആറ് വയസുകാരിയായ മകളെ മുത്തച്ഛനായ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നും, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം ഇതാണെന്നും യുവതി വെളിപ്പെടുത്തി. പോക്സോ കേസിൽ ജയിലിൽ നിന്നും ഇയാൾ ജാമ്യത്തിലിറങ്ങി 16കാരനെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മധ്യവയസ്‌കൻ കഴിഞ്ഞ ദിവസമാണ് വീണ്ടും പീഡന കേസിൽ അറസ്റ്റിലായത്.
‘ഭർതൃപിതാവ് മകളെ പീഡിപ്പിച്ചിരുന്നു. പീഡന വിവരം പുറത്തുപറയാതിരിക്കാൻ തന്നേയും മകളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം പലതവണ പറഞ്ഞിട്ടും ഭർത്താവ് വിശ്വസിച്ചിരുന്നില്ല. അച്ഛനെ ദേഷ്യമുള്ളതിനാൽ പറയുന്നതാണെന്നാണ് ആദ്യം ഭർത്താവ് പറഞ്ഞിരുന്നത്. പോക്സോ കേസിലെ പ്രതിയുടെ കൂടെ മകളെ താമസിപ്പിച്ചതിൽ കുടുംബ കോടതിയിൽ ഭർത്താവിന് ശകാരം കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍റെ പേരെഴുതിവെച്ച് മക്കളെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയത്’- യുവതി പറയുന്നു.
പയ്യന്നൂർ പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നും, തനിക്കെതിരേ ആത്മഹത്യാപേരണാ കേസ് ചുമത്തുകയാണ് ചെയ്തത്. ഇതോടെ താൻ നാട്ടുകാരുടെ മുന്നിൽ കുറ്റക്കാരിയായെന്നും പൂതന എന്ന് വരെ സോഷ്യൽ മീഡിയിലൂടെ അധിക്ഷേപം കേട്ടെന്നും യുവതി പറഞ്ഞു. കടുത്ത സൈബറാക്രമണം ഉണ്ടായി. മാനസികമായി പ്രശ്നങ്ങളുണ്ടാകുമോ എന്ന് വരെ പേടിച്ചിരുന്നു. വീടിന് പുറത്തിറങ്ങാനാവാതെ കാസർകോട്ടേക്ക് താമസം മാറേണ്ടി വന്നു. ഇപ്പോഴെങ്കിലും സത്യം പുറത്ത് വന്നത് വലിയ ആശ്വമായെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2025 ഡിസംബർ 22ന് രാമന്തളിയിലെ വീട്ടിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് നാടകനടനെതിരെ പോക്സോ കേസ് വരുന്നത്. ആറ് വയസ്സുള്ള പെൺകുട്ടിയുടേയും രണ്ട് വയസ്സുള്ള ആൺകുട്ടിയുടെയും ഇവരുടെ പിതാവിന്റെയും മുത്തശ്ശിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുട്ടികളുടെ മുത്തച്ഛനായ നാടകനടനിലേക്കാണ് എത്തുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിയെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവം ഏഴ് മാസം പിന്നിട്ടപ്പോഴാണ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിലായത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയായ യുവതി ഭർതൃപിതാവിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam