
കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആള്‍ക്ക് കോടതി 32 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 60,000 രൂപ പിഴയടക്കാനും ശിക്ഷാവിധിയിൽ പറയുന്നു. കാസർകോട് ജില്ലയിൽ നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പില്‍ മോഹനനെ (63)യാണ് ശിക്ഷിച്ചത്. വിചാരണയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് 13 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കുട്ടിയെ ഇയാൾ വിളിച്ചുവരുത്തി. പിന്നീട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.പി ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam