
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്കടക്കം മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാത്രിയായിരുന്നു പരിശോധന നടത്തിയത്. എന്നാൽ പ്രതികളാരും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇടിമുറിയായി പ്രവർത്തിക്കുന്നു എന്ന് പരാതി ഉയർന്ന കോളജ് യൂണിയൻ റൂമിൽ എത്തി ഇന്നലെ പൊലിസ് മഹസ്സർ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയത്.
'ജനാധിപത്യ ധ്വംസനം', യൂണിവേഴ്സിറ്റി കോളേജിലെ 'ഇടിമുറി'യിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി എഐഎസ്എഫ്
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മർദനം സംബന്ധിച്ച വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. എസ് എഫ് ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നത്. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാർഥിയെ വെല്ലുവിളിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
പൂവച്ചൽ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. അപ്പോൾ നിനക്ക് പ്രാദേശികമായി പ്രവർത്തിക്കാൻ അറിയാമല്ലോ എന്ന് പറഞ്ഞ് അസഭ്യം തുടങ്ങിയത്. പിന്നാലെ അനസിനെയും സുഹൃത്തായ അഫ്സലിനെയുമാണ് യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിയാണ് മർദന വിവരം പുറത്തു പറഞ്ഞാൽ രണ്ട് കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് വയ്യാത്ത കാലിന്റെ പേരിൽ പലതവണ കളിയാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam