
തിരുവനന്തപുരം: മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതികൾ അറസ്റ്റിൽ. ചെങ്കവിള സ്വദേശിയും തമിഴ്‌നാട് ശിവസേന പാർട്ടിയുടെ കേരള അധ്യക്ഷനുമായ അതുൽ (32) കൊല്ലപ്പെട്ട സംഭവത്തിൽ കുഴിത്തുറൈ കല്ലുകെട്ടി സ്വദേശി അജിത് (23), കഴുവൻതിട്ട സ്വദേശി പ്രവീൺ (26), മാർത്താണ്ഡം കരിങ്കൽ പള്ളിയാടി രാജൻ (32) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ കേസിൽ പ്രതിയായ അതുൽ പളുകലിലായിരുന്നു താമസം. 27ന് കുഴിത്തുറയിലെ ഒരു സുഹൃത്തിന്‍റെ കുടുംബത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയ അതുൽ തിരികെയെത്തില്ല. പരിപാടിയുടെ ഭാഗമായി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും സുഹൃത്തുക്കൾ ചേർന്ന് അതുലിനെ ആക്രമിക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം അതുലിന്‍റെ കാറിൽ മൃതദേഹം കുഴിത്തുറയ്ക്കടുത്ത് നദിയിലെറിഞ്ഞു. തുടർന്ന് അതുലിന്‍റെ കാറുമായി കടന്ന പ്രതികൾ നമ്പർപ്ലേറ്റ് ഊരി മാറ്റിയാണ് രക്ഷപെട്ടത്. അന്വേഷണത്തിൽ 28ന് കൊല്ലങ്കോട്, കുഴിത്തുറ, മാർത്താണ്ഡം എന്നിവിടങ്ങളിലെ ബാറുകളിൽ നാലംഗ സംഘം മദ്യപിച്ചതായി കണ്ടെത്തി. ഇതിനുശേഷം കല്ലുകെട്ടിയിലെ വീട്ടിൽ വച്ച് തർക്കമുണ്ടാകുകയും അതുലിനെ കൊലപ്പെടുത്തുകയുമായിരുന്നു. അജിതും പ്രവീണും ട്രെയിനിൽ ഡൽഹിയിലേക്കും പിന്നീട് വാരണാസിയിലേക്കും രക്ഷപ്പെട്ടു. ഇവർക്ക് ഗൂഗിൾപേ വഴി പണം അയച്ചിരുന്നത് രാജനാണ്. ഇവരെ നിരീക്ഷിച്ച തമിഴ്നാട് പൊലീസ് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam