
ആലത്തൂർ എം പി രമ്യ ഹരിദാസ് പാട്ടുപാടി പലപ്പോഴും കയ്യടി നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലത്തും ശേഷവുമെല്ലാം രമ്യയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ നബിദിന റാലിക്കിടെയുള്ള രമ്യ ഹരിദാസിന്‍റെ പാട്ടും സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ നടന്ന നബിദിന പരിപാടിയിലാണ് സ്നേഹം പങ്കിടാൻ രമ്യ ഹരിദാസ് എത്തിയത്. എല്ലാവരോടും പുഞ്ചിരിച്ച് സംസാരിച്ച ശേഷമാണ് രമ്യ നബിദിന പാട്ടുപാടിയത്.
രമ്യയുടെ നബിദിന പാട്ടിന്‍റെ വീഡിയോ യു ഡി എഫ് പേജിലടക്കം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രമ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. രമ്യയുടെ പാട്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ചിലർ കമന്‍റിടുന്നുണ്ട്. പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ടാണെന്ന് കുറിക്കുന്നവരും കുറവല്ല.
നബിദിന റാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്രക്കമ്മിറ്റി
അതേസമയം കോഴിക്കോട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത നബിദിന റാലിക്ക് മധുരം നൽകി ക്ഷേത്രകമ്മിറ്റി സ്വീകരിച്ചു എന്നതാണ്. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്കാണ് എടത്തുപറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് സ്വീകരണം നൽകിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദൻ , ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് കെ കെ ദയാദനന്ദൻ പറഞ്ഞു. മതചിന്തകൾക്കപ്പുറം എല്ലാവരും ഒന്നാണെന്ന ചിന്ത ഉണർത്താൻ നബിദിനത്തിൽ നൽകിയ സ്നേഹ സ്വീകരണത്തിലൂടെ സാധ്യമായെന്ന് ഖത്തീബ് മുഹമ്മദലി ബാക്കവി പറഞ്ഞത്. പള്ളി കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ ഹാജി പാണക്കാട്, ക്ഷേത്രകമ്മിറ്റി സെക്രട്ടറി ഇ. സജീവൻ, പള്ളിക്കമ്മിറ്റി സെക്രട്ടറി സലീം കോറോത്ത് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam