
തിരുവനന്തപുരം: നെഞ്ചുവേദനയോടെ ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയെ ഐസിയുവിൽ എത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി ആർഎംഒ ഡോ.ജയകുമാർ. വ്യാഴാഴ്‌ച രാത്രി ഏഴോടെയാണ് നെഞ്ചുവേദനയുമായി ഒരു രോഗിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇസിജി - രക്തപരിശോധനകളിൽ ഗുരുതരമായ വ്യതിയാനം കണ്ടതോടെയാണ് ഡോക്‌ടർമാർ അടിയന്തരമായി ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചത്.
എന്നാൽ, ഇതേസമയം ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയിരുന്നതിനാൽ ആംബുലൻസ് അന്വേഷണമായി. ഇതിനിടെ രോഗിയുടെ അവസ്ഥ ഗുരുതരമാകുന്നുവെന്നു കണ്ടതോടെയാണ് സ്ഥലത്തുണ്ടായിരുന്ന ആർഎംഒ രംഗത്തിറങ്ങിയത്. ആശുപത്രി 9-ാം വാർഡിൽ ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന്‍റെ ഡ്രൈവർ പക്ഷേ ഉണ്ടായിരുന്നില്ല. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഈ ആംബുലൻസ് ഓടിക്കാൻ ആർഎംഒ ജയകുമാർ തയാറാകുകയായിരുന്നു.
സംഭവം മുൻ കൗൺസിലർ ഐ.പി.ബിനുവിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തറിയുന്നത്. പോസ്റ്റ് വൈറലായതോടെ ആർഎംഒയുടെ ഇടപടലിനെ അനുകൂലിച്ചും അദ്ദേഹത്തെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഒട്ടേറെ പേർ ചികിത്സയ്ക്ക് എത്തുന്ന ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ആംബുലൻസില്ലെന്നതും പലപ്പോഴും മെഡിക്കൽ കോളെജിലെ ഐസിയുവിലേക്ക് രോഗികളെ മാറ്റാൻ ആംബുലൻസ് പുറത്ത് നിന്ന് വിളിക്കേണ്ട സ്‌ഥിതിയാണെന്നും കൂട്ടിരിപ്പുകാരും പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam