
ആലപ്പുഴ : കായംകുളത്ത് വൻ കുഴൽപ്പണ വേട്ട. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനിൽ വന്ന പ്രതികളെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.
ട്രെയിൻ മാർഗവും റോഡ് വഴിയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വൻ തോതിൽ കുഴൽപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായത്.
ഇവർ ഇതിനുമുമ്പ് പലപ്രാവശ്യവും കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ഇത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതാണ് പ്രതികൾ. കഴിഞ്ഞ ഒരു വർഷമായി മാസത്തിൽ രണ്ടും മൂന്നും തവണ ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം സംസ്ഥനത്തേക്ക് കടത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. ഇവരുടെ പിന്നിലുള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam