തെരഞ്ഞെടുപ്പ് നോട്ടീസ് വിതരണം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ അശ്ലീല അധിക്ഷേപം

By Web TeamFirst Published Apr 10, 2019, 8:37 PM IST
Highlights

ശബരിമലയുടെ പേര് പറഞ്ഞും ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്നും പറഞ്ഞ് ഇവര്‍ തട്ടിക്കയറുകയായിരുന്നു. അഭ്യര്‍ത്ഥന കൊടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു. 


തൃശൂര്‍: നഗരത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥന നോട്ടീസ് വിതരണം ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റംവും അശ്ലീല അധിക്ഷേപവും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുമുണ്ട്. നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാര്‍ക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് വേണ്ടി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന വിതരണം ചെയ്യുമ്പോഴായിരുന്നു സംഭവം. 

സംഘടിച്ചെത്തിയ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന കൊടുക്കുന്നത് തടയുകയും ഭീഷണിപ്പെടുത്തി അധിക്ഷേപം നടത്തുകയുമായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ശബരിമലയുടെ പേര് പറഞ്ഞും ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്നും പറഞ്ഞ് ഇവര്‍ തട്ടിക്കയറുകയായിരുന്നു. അഭ്യര്‍ത്ഥന കൊടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു. അഭ്യര്‍ത്ഥന കൊടുക്കാന്‍ എന്താണ് തടസമെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിച്ചതോടെയാണ് അസഭ്യവര്‍ഷവും കയ്യേറ്റത്തിനും ശ്രമവുമുണ്ടായത്.

സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളുടെ ഫോട്ടോസ് മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസങ്ങളിലായി എല്ലാ മുന്നണിയിലെയും വിവിധ വര്‍ഗ, ബഹുജന സംഘടനകളുടെയും വിവിധ വിഭാഗങ്ങളുടേയുമെല്ലാം പേരില്‍ അഭ്യര്‍ത്ഥനകള്‍ അതാത് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ചയും ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വിദ്യാര്‍ത്ഥിനികള്‍ അഭ്യര്‍ത്ഥന വിതരണം ചെയ്തത്.
 

click me!