കാറിൽ പൊലീസ് ജീപ്പിടിച്ച സംഭവത്തിലെ പരാതി പ്രേരണ മൂലമെന്ന് എംഎല്‍എ എസ് രാജേന്ദ്രന്‍

By Web TeamFirst Published Jul 12, 2020, 1:00 AM IST
Highlights

കാറിൽ പൊലീസ് ജീപ്പിടിച്ച സംഭവത്തില്‍ പരാതി നല്‍കിയത് മറ്റുള്ളവരുടെ പ്രേരണ മൂലമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍

ഇടുക്കി: കാറിൽ പൊലീസ് ജീപ്പിടിച്ച സംഭവത്തില്‍ പരാതി നല്‍കിയത് മറ്റുള്ളവരുടെ പ്രേരണ മൂലമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. വൈകുന്നേരമായിട്ടും എസ്‌ഐ കാര്യങ്ങള്‍ തിരക്കാതിരുന്നതും തന്നെ ചൊടിപ്പിച്ചെന്ന് അദ്ദേഹം .

കഴിഞ്ഞ ദിവസം മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ പമ്പിന് സമീപത്തുവെച്ചു ദേവികുളം എസ്‌ഐ സഞ്ചരിച്ച പൊലീസ് ജീപ്പ് താന്‍ സഞ്ചരിച്ച വാഹനത്തില്‍ തട്ടിയത് സംബന്ധിച്ച് യാതൊരുവിധ ആക്ഷേപവും ഉണ്ടായിരുന്നില്ല. വാഹനം തട്ടിയത് ശ്രദ്ധയില്‍പ്പെട്ടതോടെ ഞാന്‍ വാഹനം നിര്‍ത്തുകയും ചെയ്തു. 

തുടര്‍ന്ന് എസ്‌ഐയും ജീപ്പ് ഓടിച്ചിരുന്ന പോലീസുകാരും തന്റെ വാഹനത്തിന് സമീപത്തെത്തി അത്യാവശ്യമായി മാട്ടുപ്പെട്ടിയില്‍ പോവുകയാണെന്ന് പറഞ്ഞ് വാഹനമെടുത്ത് പോയി. എംഎല്‍എയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ താനും വാഹനമെടുത്ത് പോയിരുന്നു. 

എന്നാല്‍ വൈകുന്നേരത്തോടെ എസ്‌ഐയുടെ പ്രവര്‍ത്തികള്‍ ശരിയല്ലെന്നും പ്രശ്‌നത്തില്‍ പരാതി നല്‍കണെന്ന് ചിലര്‍ പറഞ്ഞതോടെയാണ് താന്‍ എസ്പിക്ക് പരാതി നല്‍കിയതെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. 

പൊലീസ് വാഹനം തട്ടിയതില്‍ വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് മറ്റൊരുവാഹനത്തിലാണ് കുറ്റിയാര്‍വാലിയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനിടെ അരോപണവിധേയനായ ദേവികുളം എസ് ഐക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് എസ്ഐയോട് വിശദീകരണം ചോദിച്ചതായാണ് സൂചന.

click me!