
പമ്പ: ശബരിമല സന്നിധാനത്തെ ഏഴു വയസുള്ള പശുവിന്റെ കാൽക്കുഴയിൽ ഉണ്ടായ പൊട്ടലിന് പ്ലാസ്റ്റർ ഇട്ടു ചികിത്സ നൽകി. സന്നിധാനം ഗോശാലയിലെ കറവപ്പശുവിനു രണ്ട് ദിവസം മുൻപാണ് ശബരീപീഠത്തിനു സമീപം വെച്ച് പരിക്ക് പറ്റിയത്. തുടർന്ന് പശു മുടന്തി നടന്ന് ഗോശാലയിൽ തിരികെ എത്തിയപ്പോഴാണ് പരിക്ക് ഗോശാലയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി ആനന്ദ് ശ്രദ്ധിച്ചത്. പ്രഥമശുശ്രൂഷയും വേദന സംഹാരികളും നൽകിയെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ദിലീപിന്റെ നിർദേശപ്രകാരം റാന്നി പെരുനാട് മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
ശേഷം, ശനിയാഴ്ച രാവിലെ വെറ്ററിനറി സർജൻ ഡോ. അജിത്, പത്തനംതിട്ട മൊബൈൽ സർജിക്കൽ യൂണിറ്റിലെ ഡോ. ജോർജ് മാത്യു, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ രാഹുൽ, ഡ്രൈവർ സുധി എന്നിവരടങ്ങുന്ന സംഘം സന്നിധാനത്തെത്തി നടത്തിയ പരിശോധനയിൽ പശുവിന്റെ വലത്തേ പിൻകാലിലെ മെറ്റാടാർസൽ അസ്ഥിയുടെ സാൾട്ടർ ഹാരിസ് ഫ്രാക്ചർ എന്ന ഓടിവാണെന്ന് കണ്ടെത്തുകയും തുടർന്ന് പ്ലാസ്റ്റർ ഇടുകയും ചെയ്തു. മൂന്നാഴ്ചക്കു ശേഷം പ്ലാസ്റ്റർ നീക്കാവുന്നതാണ് എന്നും ഡോക്ടർമാർ അറിയിച്ചു.