
തിരുവനന്തപുരം: ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞ മൂന്നാം തീയതി നടന്ന സംഭവം ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, ലേ സെക്രട്ടറി, എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർതൃഗൃഹത്തിൽ മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.ഇതിനിടെയാണ്, ആശുപത്രിയിൽ കാന്റീൻ നടത്തുന്നയാൾക്കും ബന്ധുക്കൾക്കുമായി സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് ആരോടും അനുമതി വാങ്ങാതെ ഫ്രീസർ തുറന്ന് മൃതദേഹം കാണിച്ചുകൊടുത്തത്. മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കേണ്ടത് നഴ്സിങ് സ്റ്റാഫ് ആണ്. ഇവർ അറിയാതെയാണ് സുരേഷ്കുമാർ താക്കോൽ എടുത്തുകൊണ്ടുപോയി മോർച്ചറി തുറന്നതെന്നാണ് വിവരം.
മരിച്ച യുവതി ഗർഭിണിയായിരുന്നു. മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തുന്നയാള്‍ക്കും ബന്ധുകള്‍ക്കുമാണ് സുരേഷ് കാണിച്ചുകൊടുത്തത്. അലര്‍ജിക് റിയാക്ഷന്‍ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം അറിയാന്‍ കഴിയുകയുള്ളൂവെന്നും അധികൃതർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam