
വയനാട്: വയനാടൻ കാടുകളിലെ സെന്ന മുറിച്ചുകളയാൻ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡുമായി വനംവകുപ്പ് ഉണ്ടാക്കിയ കരാറിൽ വിമർശനം. മെട്രിക് ടണ്ണിന് 350 രൂപ വാങ്ങി മരം മുറിക്കാനാണ് അനുമതി. വേരോടെ ആര് പിഴുതു മാറ്റുമെന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.
നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെ കരകയറ്റുന്നതിന്‍റെ കൂടി ഭാഗമായാണ് പേപ്പർ പൾപ്പുണ്ടാക്കാൻ സെന്ന കെപിപിഎല്ലിന് നൽകാൻ തീരുമാനിച്ചത്. നോർത്ത് വയനാട് ഡിവിഷനിൽ നിന്ന് 5000 മെട്രിക്ക് ടൺ നീക്കാനാണ് ധാരണ. മരം മുറിച്ചു കൊണ്ടുപോകാനാണ് അനുമതി. വേരോടെ പിഴുതില്ലെങ്കിൽ അടുത്ത മഴയ്ക്ക് തളിരിട്ട് സെന്ന വീണ്ടും ആപത്തുണ്ടാക്കും. വേര് പോകുന്നിടത്തെല്ലാം ഒരു പുല്ലും മുളയ്ക്കാതെ നോക്കാൻ സെന്നക്കറിയാം. അങ്ങനെയൊരു രാക്ഷസക്കൊന്നയെ വെറുതെ മുറിക്കുന്നതിൽ കാര്യമില്ല.
നേരത്തെ സെന്ന പിഴുതു മാറ്റാൻ കരാർ കൊടുത്തപ്പോൾ, 1800 രൂപയാണ് മെട്രിക് ടണ്ണിന് വനം വകുപ്പ് ഈടാക്കിയിരുന്നത്. വേരോടെ പിഴുതെറിയാതെ സെന്ന എളുപ്പത്തിൽ മുറിച്ചുമാറ്റുമ്പോൾ, കെപിപിഎല്ലിനോട് ഈടാക്കുന്നതു 350 രൂപ മാത്രം. ഈ തുക എവിടേക്ക് നൽകും എന്നതിലും അവ്യക്തതയുണ്ട്. തമിഴ്നാട് നടപ്പിലാക്കുന്ന മാതൃക പിന്തുടർന്നാണ് പേപ്പർ നിർമാണത്തിന് സെന്ന നൽകാൻ ഒരുങ്ങിയത്. നീലഗിരിയിൽ സെന്ന വേരോടെ, പിഴുതെറിയണമെന്നാണ് കരാർ വ്യവസ്ഥ. സെന്ന നീക്കുന്നിടത്ത് പുതിയ കാട്ടുകനികൾ വച്ചു പിടിപ്പിക്കാനും അവയുടെ പുനരുജ്ജീവനത്തിനുമാണ് തമിഴ്നാട് കിട്ടുന്ന തുക ഉപയോഗിക്കുന്നത്. വയനാട്ടിലാകട്ടെ, വേരോടെ പിഴുതെറിയാതെ, എന്തുകാര്യമെന്നാണ് ഉയരുന്ന ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam