
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു കോടി 53 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണ്ണം. തവനൂർ സ്വദേശി അൻവർ സാദത്ത്, കോട്ടക്കൽ സ്വദേശി ഷാഹിർ ഷാഹിഫാൻ, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ അൻവർ സാദത്തിന്റെ ശരീരത്തിൽ നിന്ന് 1,062 ഗ്രാം സ്വർണ്ണവും അബ്‍ദുള്‍ കബീറിന്റെ ശരീരത്തിൽ നിന്ന് 844 ഗ്രാം സ്വർണ്ണവുമാണ് കസ്റ്റംസ് പിടികൂടിയത്.
അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ കോട്ടക്കൽ സ്വദേശി ഷാഹിറിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 870 ഗ്രാം സ്വർണവും, ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മുഹമ്മദ് ഫാസിലിൽ നിന്ന് 626 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. അതേസമയം, വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയിരുന്നു.
കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ എത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ധീഖ് ആയിരുന്നു. സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തു നില്‍പ്പൂണ്ടെന്ന് അറിഞ്ഞത്.
തുടര്‍ന്ന് ഷറഫുദ്ദീനെയും പോലീസ് കുടുക്കി. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്‍റെ വിവരങ്ങൾ പൊലീസിന് കിട്ടി. തുടർന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്ന സൈദലവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാന്‍റിന് അകത്തും സോക്‌സിലും ആയിരുന്നു സ്വർണ്ണ മിശ്രിതം. സ്വര്‍ണ്ണ കടത്തുകാര്‍ക്ക് നല്‍കാനായി ഷറഫുദ്ദീന്‍ കരുതിയിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam