
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും. ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി ലഘുഭക്ഷണവും വെള്ളവും വാങ്ങി ഉപയോഗിക്കാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംവിധാനെ ഒരുക്കിയിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിയുടെ കുറിപ്പ്: 'ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ യാത്രയില്‍ ലഘുഭക്ഷണവും പാനീയവും. ഈ വേനലവധിക്കാലത്ത് ഇലക്ടിക് ഡബിള്‍ ഡെക്കറില്‍ യാത്ര ചെയ്ത് നഗരക്കാഴ്ച്ചകള്‍ കാണുവാന്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കേറുകയാണ്. യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവുമാണ് ഈ സര്‍വ്വീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.'
'വേല്‍ക്കാല താപനില അതി കഠിനമായി ഉയരുന്ന സാഹചര്യത്തില്‍ യാത്രക്കാരില്‍ നിന്നും ഗതാഗത വകുപ്പുമന്ത്രിക്ക് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ്സില്‍ യാത്രക്കാര്‍ക്ക് ലഘു ഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണം കൂടി പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.'
'ബസ്സിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘു ഭക്ഷണവും പാനീയവും സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസ്സിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി ലഘുഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കാവുന്നതാണ്. വൈകുന്നേരം മൂന്ന് മണി മുതല്‍ 10 മണി വരെ ഓരോ മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. വേനല്‍ക്കാലമായതിനാല്‍ പുതുതായി ബസ്സിനുള്ളില്‍ ഏര്‍പ്പെടുത്തിയ ലഘു ഭക്ഷണവും പാനീയവും നല്‍കുന്നതിനുള്ള സംവിധാനം ഏറെ ആശ്വാസകരമായി എന്നതാണ് യാത്രക്കാരില്‍ നിന്നുമുള്ള പ്രതികരണം.'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam