
മലപ്പുറം: കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് ഡി സി സി അധ്യക്ഷൻ വി എസ് ജോയ് രംഗത്ത്. സ്വന്തം വീടും സ്വത്തും സി പി എമ്മിന്‍റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹിയായ മനുഷ്യൻ, ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്തതാണെന്നും ഈ മനുഷ്യന് നീതി കിട്ടണമെന്നും വി എസ് ജോയ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കോൺഗ്രസ് പ്രതിഷേധം ഏറ്റെടുക്കുമെന്നും മലപ്പുറം ഡി സി സി അധ്യക്ഷൻ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പഞ്ചായത്തിലേക്ക് യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തുമെന്നും ജോയ് അറിയിച്ചു.
വി എസ് ജോയിയുടെ കുറിപ്പ്
ഇത് റസാഖ് പയമ്പ്രോട്ട്..
സി പി എം ന്റെ സാംസ്കാരിക മുഖം..
പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ,പത്രപ്രവർത്തകൻ..
കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി..
സ്വന്തം വീടും സ്വത്തും സി പി എം ന്റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹി..
ഇന്ന് ഒരു തുണ്ട് കയറിൽ സി പി എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചു..
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം..
“മരണവും ഒരു സമരമാണ്” എന്ന് എഴുതിയ കുറിപ്പും
പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങി മരിച്ചത്..
ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം..
നാളെ രാവിലെ പഞ്ചായത്തിലേക്ക് യൂ ഡി എഫിന്റെ പ്രതിഷേധ മാർച്ച്..
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam