
കോഴിക്കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് ഒന്‍പത് വര്‍ഷം കഠിന തടവിനും 17,000 രൂപ പിഴയൊടുക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 2024 ഫെബ്രുവരി പത്താം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്നു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ സായൂജ് ഈ വഴി ബൈക്കില്‍ വരികയും ട്യൂഷന്‍ സെന്ററില്‍ ഇറക്കാം എന്ന് പറഞ്ഞ് കുട്ടിയെ ബൈക്കില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് അന്വേഷിച്ച കേസില്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam