പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ആളെ തെരുവ് നായ കടിച്ചു

By Web TeamFirst Published Sep 28, 2022, 2:00 PM IST
Highlights

സ്റ്റേഷൻ ജീവനക്കാർ ഭക്ഷണം നൽകി വളർത്തുന്ന നായയാണ് ഇതെന്ന് റിയാസ് പറയുന്നു. എന്നാൽ സ്റേഷൻ അധിക‍ൃതർ ഇത് നിഷേധിച്ചു. 

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ആളെ തെരുവ് നായ കടിച്ചു. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയുടെ കാലത്ത് അദ്ദേഹത്തിന്‍റെ സ്റ്റാഫായി ജോലി ചെയ്തിരുന്ന ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ റിയാസിനെയാണ് പേരൂർക്കട സ്റ്റേഷനിൽവച്ച് പൊലീസുകാർ നോക്കിനിൽക്കെ പട്ടി കടിച്ചത്. അടുത്തിടെ നടന്ന റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിയാസ് ഇത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ എത്തിയത്. 

തിങ്കളാഴ്ച  വൈകിട്ട് 6.30 നായിരുന്നു സംഭവം. ഇടത് കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. സ്റ്റേഷനിലേക്ക് കയറുന്നതിനിടയിൽ പട്ടി പിന്നാലെ വന്നു കടിക്കുകയായിരുന്നു എന്ന് റിയാസ് പറഞ്ഞു. സ്റ്റേഷനിലേക്ക് വീൽ ചെയർ കയറ്റാനായി ഉണ്ടാക്കിയ റാമ്പിൽ കിടന്ന നായയാണ് പ്രകോപനമില്ലാതെ തന്നെ കടിച്ചതെന്ന് റിയാസ് പറഞ്ഞു. സ്റ്റേഷൻ ജീവനക്കാർ ഭക്ഷണം നൽകി വളർത്തുന്ന നായയാണ് ഇതെന്ന് റിയാസ് പറയുന്നു. എന്നാൽ സ്റേഷൻ അധിക‍ൃതർ ഇത് നിഷേധിച്ചു. സ്റ്റേഷന് അടുത്തുള്ള പേരൂർക്കട ഗവ. ആശുപത്രിയില്‍‌ എത്തിച്ച റിയാസിനെ കുത്തിവയ്പ്പെടുക്കാൻ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് അയച്ചു. 

കേരളത്തില്‍ ഇതുവരെയായി 21 പേര്‍ പട്ടി കടിച്ച് മരച്ചെന്നാണ് ഔദ്ധ്യോഗിക കണക്ക്. ഇതില്‍ ആറ് പേര്‍ പേ വിഷ ബാധയ്ക്കെതിരെയുള്ള കുത്ത് എടുത്ത ശേഷമാണ് മരിച്ചത്. ഇതിന് പിന്നാലെ കേരളത്തില്‍ വിതരണത്തിലുള്ള വാക്സിന് ഗുണനിലവാരമില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാക്സിന്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി വാക്സിനുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും വാക്സിനും വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പദ്ധതികളൊന്നും ഇതുവരെ പ്രയോഗികമായിട്ടില്ല. 

click me!