
തിരൂർ:മലപ്പുറം തിരൂരിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തി കൊന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് മരിച്ചത്. സംഭവത്തിൽ ബംഗാള്‍ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ തെക്കുംമുറിയിലെ താമസസ്ഥലത്തുവച്ചാണ് സാമിനയെ കുത്തി കൊന്നത്.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ ബംഗാളി സ്വദേശിയായ സാദത്ത് ഹുസൈൻ എന്നയാളാണ് പെൺകുട്ടിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപതുകാരനായ ഇയാള്‍ നേരത്തെ പലതവണ സാമിനയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു. ഇന്ന് വീട്ടിലെത്തി നടത്തിയ പ്രണയാഭ്യര്‍ത്ഥനയും സാമിന തള്ളിക്കളഞ്ഞ വിരോധത്തില്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
നെഞ്ചിലും കാലിലും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപെടാൻ ശ്രമിച്ച പ്രതി സാദത്ത് ഹുസൈനെ പൊലീസ് റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ ശനിയാഴ്ച്ച കോടതിയിൽ ഹാജരാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam