
മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇന്റര്‍നെറ്റ് വേഗത ഇല്ലെന്ന പ്രശ്‌നം പരിഹരിച്ചു. ചൂരല്‍മലയില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചതോടെ ഒന്നര കിലോമീറ്റർ ദൂരത്തില്‍ വിവിധ മൊബൈല്‍ സേവന ദാതാക്കളുടെ ഹൈസ്പീഡ് സിഗ്നല്‍ ഇനി ലഭിക്കും. ഇന്‍ഡസ് ടവേഴ്‌സാണ് ദുരന്തഭൂമിയില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഒരുക്കിയത്. മൂന്ന് സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് ആന്റിനകള്‍ ഈ ടവറില്‍ സ്ഥാപിച്ചതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് വേഗത വര്‍ധിച്ചിട്ടുണ്ട്. ഇരുപത് ദിവസം താല്‍ക്കാലിക ടവര്‍ ചൂരല്‍മലയില്‍ പ്രവര്‍ത്തിക്കും.
ഫോണ്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ അടക്കം സര്‍വ്വതും മഹാദുരന്തത്തില്‍ തകര്‍ന്നുപോയതോടെ ഇവിടെ നിന്നുള്ള ആശയ വിനിമയം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ടവര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെയാണ് ടവറിനുള്ള സാമഗ്രികള്‍ ചൂരല്‍മലയിലേക്ക് എത്തിക്കാനായത്.
അതിനിടെ ഉരുള്‍പൊട്ടലില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് പകരം കാര്‍ഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ആളുകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പുഞ്ചിരി മറ്റത്തെ മൂന്ന് പേര്‍ക്കും ചൂരല്‍മല നിവാസികളായ അഞ്ച് പേര്‍ക്കുമാണ് റവന്യൂ മന്ത്രി കെ. രാജന്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍, തൊഴില്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പുനരധിവാസം നല്‍കുന്നതിന്റെ ആദ്യ പടിയാണ് റേഷന്‍ കാര്‍ഡ് വിതരണമെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പുകളില്‍ വിവര ശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ അദാലത്ത് മാതൃകയില്‍ ക്യാമ്പ് മേപ്പാടിയില്‍ സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകള്‍ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാന്‍ ജില്ല കലക്ടര്‍ക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam