
കോട്ടയം: മഴക്കാലം ശക്തമായതിനെ തുടർന്ന് നാലു മാസങ്ങള്‍ക്കു മുൻപ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. ചില്ലുപാലത്തിൽ കയറാൻ ആഗ്രഹിച്ചെത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പാലം തുറക്കാൻ തീരുമാനമായത്.
മഴക്കാലത്ത് വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറുന്ന സന്ദർശകരുടെ അപകട സാധ്യത കണക്കിലെടുത്ത് മെയ് 30 നാണ് പാലം അടച്ചത്. കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാലം തുറന്നു നൽകാൻ അഞ്ചാം തീയതി വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. കോഴിക്കോട് എൻഐടിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശകർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം തുറന്നത്.
സമുദ്രനിരപ്പില്‍ നിന്നു 3,500 അടി ഉയരത്തില്‍ 40 മീറ്റർ നീളത്തിൽ വാഗമൺ സൂയിസൈഡ് പോയിൻറിലെ മലമുകളിലാണ് കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ്. ഒരേസമയം15 പേർക്ക് പാലത്തിൽ കയറാം. അഞ്ചു മിനിറ്റ് ചെലവഴിക്കാൻ 250 രൂപയാണ് ചാർജ്ജ്. ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക. വരുമാനത്തിൻ്റെ 30 ശതമാനം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് ലഭിക്കും. രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം പേരാണ് ചില്ലുപാലത്തിൽ കയറാനെത്തിയത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam