Crime News|കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത് 'കുപ്രസിദ്ധ പയ്യനിലെ' യഥാര്‍ത്ഥ നായകന്‍

By Web TeamFirst Published Nov 11, 2021, 4:22 PM IST
Highlights

കേരളമാകെ ചര്‍ച്ച ചെയ്ത പ്രമാദമായ കേസില്‍ കോടതി കുറ്റകാരനല്ലെന്ന് കണ്ട് വെറുതെ വിട്ട ആളെ മറ്റൊരു കേസില്‍ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പൊലീസിനെ ഏറെ ചീത്ത പേരുണ്ടാക്കിയ കേസായിരുന്നു വട്ടകിണറിലെ സുന്ദരിയമ്മ വധക്കേസ്.
 

കോഴിക്കോട്: മൂന്നു കുട്ടികളെ തട്ടികൊണ്ടു പോയ കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് (kozhikode Police) അറസ്റ്റ് (Arrest) ചെയ്തത് പ്രമാദമായ കോഴിക്കോട് സുന്ദരിയമ്മ കൊലക്കേസില്‍ (Sundariyamma Murder case) അറസ്റ്റിലായി പിന്നീട് കോടതി വെറുതെ വിട്ട ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് (Jayesh) എന്ന ജബ്ബാറിനെ. മധുപാല്‍ (Madhupal) സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്‍ (Kuprasidha Payyan) എന്ന സിനിമയില്‍ ടൊവിനോ തോമസ് (Tovino Thomas) ചെയ്ത കഥാപാത്രം ജയേഷിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. കേരളമാകെ ചര്‍ച്ച ചെയ്ത പ്രമാദമായ കേസില്‍ കോടതി കുറ്റകാരനല്ലെന്ന് കണ്ട് വെറുതെ വിട്ട ആളെ മറ്റൊരു കേസില്‍ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പൊലീസിനെ ഏറെ ചീത്ത പേരുണ്ടാക്കിയ കേസായിരുന്നു വട്ടക്കിണറിലെ സുന്ദരിയമ്മ വധക്കേസ്. ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുക്കുകയും അനാഥനായ ജയേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച തിരക്കഥ കോടതിയില്‍ പൊളിഞ്ഞ തോടെ ജയേഷിനെ വെറുതെ വിട്ടു. 

ഒന്നര വര്‍ഷത്തോളം കാലം ഇതിനകം ജയേഷ് ജയിലിലായിരുന്നു. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജിനോട് ഒരു ലക്ഷം രൂപ പിഴയടക്കാനും ആ പണം ജയേഷിനെ നല്‍കാനും അന്ന് കോടതി വിധിച്ചിരുന്നു. ഇപ്പോള്‍ അന്നത്തെ നിരപരാധി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെ സുന്ദരിയമ്മ കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. സുന്ദരിയമ്മയുടെ ഘാതകനെ ഇതുവരെയും കണ്ടെത്താനുമായിട്ടില്ല.

 കുറ്റിച്ചിറയില്‍ നിന്ന് 12, 10, എട്ട് വയസ്സുള്ള മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയ പോയ കേസിലാണ് ജയേഷ്   പിടിയിലായത്. ഒക്‌റ്റോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ ഇയാള്‍ വളര്‍ത്തു മീനിനെ വാങ്ങിത്തരാമെന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഒരുകാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് ഗുഡ്‌സില്‍ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെട്ടു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും  സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ വെച്ചാണ് ജയേഷിനെ  പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. 

click me!