
ചെങ്ങന്നൂർ: വരട്ടാറിൽ മഴുക്കീർ മാമ്പറ്റക്കടവിൽ കാൽവഴുതി ഒഴുക്കിൽപ്പെട്ട് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തിരുവല്ല പായിപ്പാട് പുത്തൻപറമ്പിൽ ബിനോയി എന്നറിയപ്പെടുന്ന തോമസ് മാത്തന്‍റെ മകൻ ജിതിൻ തോമസ് മാത്തന്‍ (12) നെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് വല്യച്ഛനൊപ്പം വരട്ടാറിനു കുറുകെയുളള ചപ്പാത്തിൽ ജിതിന്‍ വെളളം കാണാനെത്തിയത്.
അമ്മയുടെ സഹോദരിയുടെ വീടായ മഴുക്കീർ കാരക്കാണം ജിജിവില്ലയിൽ കെ.പി. വർഗീസിന്‍റെ (കുഞ്ഞുമോൻ) വീട്ടിലെത്തിയതായിരുന്നു ജിതിന്‍. ഉച്ചയോടെ കുഞ്ഞുമോൻ മകന്‍ യുകെജി വിദ്യാർത്ഥിയായ കെലസിനേയും ജിതിനേയും കൂട്ടി വീടിന് സമീപം വരട്ടാറിനു കുറുകെയുളള ചപ്പാത്തിൽ വെളളം കാണാനെത്തി. ചപ്പാത്തിനു മുകളിലൂടെയുളള രണ്ടടി പൊക്കത്തിൽ കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങി.
ഈ സമയം കെലസിന്‍റെ കാലിലെ ഒരു ചെരുപ്പും കുടയും ഒഴുക്കിൽപ്പെട്ടു. കുഞ്ഞുമോൻ ഇത് എടുക്കാൻ ശ്രമിക്കാതെ തിരികെ നടന്നു. എന്നാൽ പിന്നാലെ എത്തിയ ജിതിൻ തെന്നിവീണ് ചപ്പാത്തിനടിയിലൂടെ ഒഴുകി പോകുകയായിരുന്നു. തിരുവല്ല, ചെങ്ങന്നൂര്‍ ഫയർഫോഴ്സ് സംഘങ്ങള്‍ ഇന്നലെ രാത്രി ഏഴു മണി വരെ തെരച്ചിൽ തുടർന്നെങ്കിലും ജിതിനെ കണ്ടെത്താൻ സാധിക്കാത്തതെ മടങ്ങി.
തുടർന്ന് റവന്യൂ ഡിപ്പാർട്ട്മെന്‍റിന്‍റെ സഹായത്തോടെ (എൻഡിആർഎഫ് ) ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന്‍റെ സഹായം തേടുകയായിരുന്നു. ഡപ്യൂട്ടി കമാൻഡർ റ്റി.എം. ജിതേഷ് , സബ് ഇൻസ്പെക്ടർ സുകേഷ് ദറിയ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നും എത്തിയ 32 അംഗ ടീം ഇന്ന് രാവിലെ ഏഴു മുതൽ വരട്ടാറ്റിൽ തെരച്ചിൽ നടത്തി.
ഇവരോടൊപ്പം സ്ക്കൂബ ടീമും സഹകരിച്ചു. മാമ്പറ്റക്കടവിൽ നിന്നും തൃക്കൈയ്യിൽ കടവുവരെയുള്ള ഭാഗങ്ങളിൽ എൻഡിആർഎഫിന്‍റെ ബോട്ടിൽ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ ഒഴുക്കും ,ആഴവും, വെളിച്ചമില്ലായ്മയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam